പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സീറോ മലബാര്‍ സഭ സമാഹരിച്ച തുക മുഖ്യമന്ത്രിക്കു കൈമാറി. സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തന ശൃംഖലയായ സ്പന്ദനിലൂടെ സ്വരൂപിച്ച സംഭാവനയായ 1,13,05,204 (ഒരു കോടി പതിമൂന്നു ലക്ഷത്തി അയ്യായിരത്തി ഇരുനൂറ്റി നാല്) രൂപയുടെ ചെക്ക് തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിലും ഉരുള്‍പൊട്ടലിലും അകപ്പെട്ടു തീരാനഷ്ടത്തിലായ കേരളീയര്‍ക്കു കൈത്താങ്ങായി സീറോ മലബാര്‍ സഭയുടെ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. പ്രളയത്തില്‍ അകപ്പെട്ടവരെ ജാതിമതഭേദമന്യേ സഭയുടെ സ്ഥാപനങ്ങളില്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ ഭക്ഷണവും ചികിത്സയും നല്‍കുന്നതിനും സഭയിലെ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്മായസഹോദരങ്ങളും പ്രത്യേകമായി യുവജനങ്ങളും ത്യാഗമനസ്ഥിതിയോടെ രംഗത്തെത്തി. പ്രളയത്തിനുശേഷം ജനങ്ങള്‍ക്ക് വീടുകളിലേയ്ക്കു തിരിച്ചു പോകാമെന്ന സ്ഥിതി ആയപ്പോള്‍ അവരുടെ ഭവനങ്ങള്‍ വാസയോഗ്യമാക്കുന്നതിനും തകര്‍ന്ന ഭവനങ്ങള്‍ പുതുക്കി പണിയുന്നതിനും ഉരുള്‍പൊട്ടലിലും മറ്റും സ്ഥലം നഷ്ടപ്പെട്ടവര്‍ക്കു സൗജന്യമായി സ്ഥലം ദാനം ചെയ്തു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിതിനും സഭ ഇപ്പോഴും കര്‍മരംഗത്തു പ്രവര്‍ത്തനനിരതമാണ്.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കണക്കനുസരിച്ചു സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളും ഇടവകകളും സന്യാസസമൂഹങ്ങളും അല്മായസഹോദരങ്ങളും ചേര്‍ന്ന് 187,59,94,806 (187 കോടി 59 ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എണ്ണൂറ്റിയാറ്) രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ സേവനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ തുകയില്‍ സീറോ മലബാര്‍ സഭയിലെ പാലാ രൂപതയും കാഞ്ഞിരപ്പള്ളി രൂപതയും 50 ലക്ഷം രൂപ വീതം മുഖ്യമന്ത്രിക്കു നേരിട്ട് നല്‍കിയ തുകയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ പിന്നീടു ലഭിക്കും. കെസിബിസി യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ ഒരു കോടി രൂപയുടെ സംഭാവനയില്‍ സീറോ മലബാര്‍ സഭയുടെ വിഹിതമായ 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

സീറോ മലബാര്‍ സഭയുടെയും മറ്റു സഭകളുടെയും കേരളത്തിനകത്തും പുറത്തുമുള്ള നാനാജാതി മതസ്ഥരുടെയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ദുരിതത്തിലകപ്പെട്ടവര്‍ക്കു കൈത്താങ്ങും അതിജീവനത്തിന്‍റെ ഊര്‍ജവുമാകാന്‍ ഇനിയും ധാരാളം പേര്‍ക്കു പ്രചോദനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു സഭയിലെ മെത്രാന്മാര്‍ പറഞ്ഞു.

Source: SMCIM