പ്രപഞ്ചം മുഴുവന്‍ രക്ഷ പ്രാപിക്കുന്നതു യേശു ക്രിസ്തുവിലൂടെയാണെന്നു വിശ്വാസികളെ ഓര്‍മ്മിപ്പിച്ച് പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.ഡൊമനിക് വാളന്മനാല്‍. സെന്റ് ജോര്‍ജ് എച്ച്എസ്എസ് സ്‌റ്റേഡിയത്തില്‍ അഞ്ചു ദിവസങ്ങളായി നടന്നു വന്ന കോതമംഗലംരൂപത ബൈബിള്‍ കണ്‍വെന്‍ഷനില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പാപത്തിന്റെ പടുകുഴിയില്‍ വീണ മനുഷ്യര്‍ക്ക് വേണ്ടി സ്വന്തം ജീവിതം ത്യാഗമായി നല്‍കിയ മറ്റൊരാളില്ലായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നമ്മുക്കു നിത്യ ജീവന്‍ ലഭിക്കുന്നത് ക്രിസ്തുവിന്റെ പീഢാസഹനങ്ങളിലൂടെയും ഉത്ഥാനത്തിലൂടെയുമാണ്. മാനസാന്തര ജീവിതമെന്നത് ഒരു യാഥാര്‍ഥ്യമാണ്. യാഥാര്‍ഥ്യത്തെ മുന്നില്‍ കണ്ടുക്കൊണ്ട് നമ്മള്‍ ജീവിച്ചാല്‍ മാത്രമേ ജീവിതം അര്‍ത്ഥവത്താകുകയുള്ളൂ. സഹനം വിശുദ്ധിയിലേയ്ക്കു നയിക്കുന്ന ആയുധമാണ്. നമ്മുടെ ജീവിതത്തില്‍ സഹനമുണ്ടാകുന്‌പോള്‍ അതു നമ്മെ വിശുദ്ധീകരിക്കുന്നു.

സഹനത്തിന്റെ നിമിഷങ്ങള്‍ കൃപയുടേതാണ്. രക്ഷാകരമായി സഹിച്ചവര്‍ വിശുദ്ധരായി. വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ ജോണ്‍ പോള്‍ പാപ്പ തുടങ്ങിയ വിശുദ്ധര്‍ ജീവിതത്തില്‍ ഒറ്റപ്പെടലുകളും സഹനങ്ങളും ഈശോയെ പ്രതി പരാതികളില്ലാതെ സ്വീകരിച്ചവരാണെന്നും ഫാ. ഡൊമിനിക്ക് പറഞ്ഞു. ജപമാലയോടെയാണ് കണ്‍വെന്‍ഷന്‍ സമാപിച്ചത്.

Source: www.pravachakasabdam.com