ചര്‍ച്ച് ആക്ട് വിഷയവുമായി ബന്ധപ്പെട്ടു കത്തോലിക്ക സഭാനേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, സീറോ മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമിസ് ബാവ, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഫാ. യൂജിന്‍ എച്ച് പെരേര, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയത്.

വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ദേവാലയ സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്കാര കമ്മീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത്തരമൊരു അജണ്ട ഇല്ല.

2006-2011 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമ പരിഷ്കാര കമ്മീഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും അതേസമയം സര്‍ക്കാരിനെ മറികടന്ന്‍ കമ്മീഷന്‍ നിലപാടെടുക്കുമോയെന്ന് ആശങ്കയുണ്ടെന്നും കര്‍ദ്ദിനാള്‍ ക്ലിമിസ് ബാവ പറഞ്ഞു.

Source: www.pravachakasabdam.com

 

LEAVE A REPLY

Please enter your comment!
Please enter your name here